തളിപ്പറമ്പ്:പൊതുപണിമുടക്കിൻ്റെ മറവിൽ പട്ടാപ്പകൽ മാലിന്യം തോട്ടിലേക്ക് പമ്പുചെയ്ത് ഒഴുക്കിയ ഹോട്ടലിനു നഗരസഭാ ആരോഗ്യ വിഭാഗം അധികൃതർ 50000 രൂപ പിഴയിട്ടു.
കീഴറ്റൂർ തോട്ടിലൂടെ കടുത്ത ദുർഗന്ധത്തോടെ കക്കൂസ് മാലിന്യങ്ങൾ ഒഴുകിവരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരുടെ അന്വേഷണത്തിലാണ് തളിപ്പറമ്പ് ചിറവക്കിലെ ബാംബുഫ്രഷ് റസ്റ്റോറന്റിൽ നിന്നാണ് സെപ്റ്റിക് ടാങ്ക് തുറന്ന് മാലിന്യങ്ങൾ ഒഴുക്കിയതെന്ന് വ്യക്തമായത്.


ഇതോടെ കീഴാറ്റൂരിൽ നിന്നും എത്തിയ നാട്ടുകാർ പ്രതിഷേധവുമായി ഹോട്ടൽ വളഞ്ഞു.
മാലിന്യം കീഴാറ്റൂര്‍ ഭാഗത്തേക്ക് ഒഴുകിയെത്തിയതോടെ നാട്ടുകാര്‍ക്ക് കടുത്ത ദുര്‍ഗന്ധം കാരണം പ്രദേശത്ത് നില്‍ക്കാനാവൈാത്ത അവസ്ഥയായി.
ഇതോടെയാണ് അന്വേഷണം നടത്തി മാലിന്യം ബാംബുഫ്രഷില്‍ നിന്നാണെന്ന് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഹോട്ടൽ നഗരസഭ അധികൃതർ പൂട്ടിയിരുന്നു. വലിയ പ്രതിഷേധമാണ് ഈ വിഷയത്തിൽ നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉയർന്നിരുന്നത്. തുടർന്നായിരുന്നു സിപിഐഎം തളിപ്പറമ്പ് ലോക്കൽ സെക്രട്ടറി ബിജുമോന്റെ പ്രതികരണം.ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും,തളിപ്പറമ്പ് പട്ടണത്തിലെ മുഴുവൻ ഹോട്ടലുകളും, ലോഡ്ജുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ബിജുമോൻ ആവശ്യപ്പെട്ടു.രാത്രി കാലങ്ങളിൽ കക്കൂസ് മാലിന്യങ്ങൾ ഡ്രെയിനേജിലേക്ക് തുറന്നു വിടുകയാണ് ചെയ്യുന്നതെന്നും തളിപ്പറമ്പ് നഗരസഭ ഗൗരവമായി ഇടപെടേണ്ട വിഷയമാണിതെന്നും ബിജുമോൻ ചൂണ്ടിക്കാട്ടി.
സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടെറി കെ.ബിജുമോൻ നൽകിയ പരാതിയിൽ ബാമ്പു ഫ്രഷ് ഉടമയ്ക്കെതിരെ കേസെടുത്തു. ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 271 പ്രകാരമാണ് കേസെടുത്തത്.
മനുഷ്യജീവന് അപകടം വരുത്തുന്ന അപകടകാരികളായ രോഗാണുക്കളെ പൊതുസ്ഥലത്തേക്ക് പടർത്തിവിട്ടതിനാണ് കേസ്.
ആറ് മാസം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാവുന്ന കേസാണിത്.
The Municipal Health Department has imposed a fine of Rs. 50,000 on Bamboo Fresh Hotel.